തൃശൂർ: കിഷ്കിന്ധാകാണ്ഡത്തിൽ ആസിഫ് അലിയും വിജയരാഘവനും എആർഎം സിനിമയിൽ ടോവിനോ തോമസും മികച്ച അഭിനയം കാഴ്ചവച്ചെങ്കിലും ഭ്രമയുഗത്തിലെ സൂക്ഷ്മാഭിനയത്തിലൂടെ മമ്മൂട്ടി മികച്ച നടനിലേക്കുള്ള പുരസ്കാരത്തിലേക്ക് എളുപ്പം നടന്നുകയറിയെന്നു ജൂറി ചെയർപേഴ്സനും പ്രമുഖനടനുമായ പ്രകാശ് രാജ്. അദ്ദേഹത്തിന്റെ അഭിനയത്തിൽ തനിക്കുപോലും അസൂയ തോന്നി. അദ്ദേഹത്തിന്റെ അഭിനയത്തിലെ നിയന്ത്രണം പുതുതലമുറ പാഠമാക്കണമെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.
ദേശീയ അവാർഡ് നൽകുന്നതിൽ വിട്ടുവീഴ്ചകളുണ്ടെന്നു കരുതുന്നു. ദേശീയ അവാർഡിനു മമ്മൂട്ടിയുടെ രാഷ്ട്രീയം തടസമാകുന്നുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, കേന്ദ്ര സർക്കാരും ദേശീയ അവാർഡ് ജൂറിയുമൊന്നും മമ്മുക്കയെ അർഹിക്കുന്നില്ലെന്നായിരുന്നു മറുപടി.
കുട്ടികളും സമൂഹത്തിന്റെ ഭാഗം, അവരുടെ സിനിമകളും വേണം
ചലച്ചിത്രപ്രവർത്തകർ കുട്ടികളുടെ സിനിമയെക്കുറിച്ചുകൂടി ചിന്തിക്കണമെന്നു ചലച്ചിത്ര അവാർഡ് ജൂറി ചെയർപേഴ്സണ് പ്രകാശ് രാജ്. ഇക്കുറി കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അവാർഡില്ല. ഈ സമൂഹം മുതിർന്നവരുടേതു മാത്രമല്ല, കുട്ടികളുടേതുകൂടിയാണ്. കുട്ടികൾ ആരാണെന്നും അവരുടെ ലോകം എന്താണെന്നും അറിയിക്കുന്ന സിനിമകൾകൂടി ഉണ്ടാകണമെന്നും പ്രകാശ് രാജ് പറഞ്ഞു.
ചില സിനിമകളിൽ കുട്ടികളുടെ പ്രകടനമുണ്ടെങ്കിലും അവരല്ല കേന്ദ്രകഥാപാത്രങ്ങൾ. കുട്ടികളുടെ സിനിമ അതല്ല. കുട്ടികൾ ചിന്തിക്കുന്നതും അവരെ ചിന്തിപ്പിക്കുന്നതുമാണ് അത്തരം സിനിമകൾ. ഒരാളും കുട്ടികളുടെ തലത്തിൽ ചിന്തിക്കുകയോ സിനിമയെടുക്കുകയോ ചെയ്തില്ലെന്നതു വിഷമകരമാണ്. തിരക്കഥയ്ക്കൊപ്പം ഡയലോഗിനുകൂടി അവാർഡ് ഏർപ്പെടുത്തണമെന്നും പ്രകാശ് രാജ് പറഞ്ഞു.
പുരസ്കാരത്തുക രണ്ടുലക്ഷംവരെ
മികച്ച നടീനടൻമാരായി തെരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിക്കും ഷംല ഹംസയ്ക്കും ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് സമ്മാനം. മികച്ച സംവിധായകനു രണ്ടുലക്ഷം രൂപയും മികച്ച സിനിമയുടെ സംവിധായകനു രണ്ടുലക്ഷവുമാണ് സമ്മാനം. ഈ രണ്ടു പുരസ്കാരവും മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരം സ്വന്തമാക്കി.